Saturday, September 10, 2016

സ്നേഹപൂർവം മമ്മിക്ക്. .....


പുസ്തകത്താളിലെ  മയിൽപ്പീലിപോലെ;
ഓർമ്മച്ചെപ്പിലെ മഞ്ചാടിക്കുരു പോലെ;
പക്ഷിമുട്ട ആദ്യമായി കൈവെള്ളയിൽ വച്ചപ്പോളുണ്ടായ ആശ്ചര്യം പോലെ;
പിറന്നാൾ ദിനത്തിലെ സമ്മാനക്കിഴിപോലെ;
ആരോരുമില്ലാത്ത വിഷുവിന് സ്നേഹമസൃണം കൈവെള്ളയിലമർത്തിയ നാണയം പോലെ;                         
 ഈവിധം കുഞ്ഞുകൗതുകങ്ങളിൽ  ആനന്ദം കണ്ടെത്തി;
തിമിർത്തു പെയ്യുന്ന മഴയെപ്പോലും
ഒരാഘോഷത്തിമിർപ്പാക്കുന്നോരാ മനസ്സിനെ;
മതമോ, ഭാഷയോ, വർണ്ണവിവേചനമോ കൂടാതെ,
ജീവിതച്ചെപ്പിലെന്നും  ബാല്യത്തിനൂഷ്മളതയും, സാരള്യതയും,
നിറയേ കോരിയെടുത്തു സൂക്ഷിക്കുവാൻ
പഠിപ്പിച്ചകൈകളേ, പ്രണാമം.
                      23 May 2014

Friday, September 9, 2016

"അമ്മ"

 പൊക്കിൾക്കൊടി മുറിച്ച വേദന ഞാനമ്മ മാറോടടുക്കിയപ്പോൾ മറന്നു.   ആ കരലാളനയും, കരുതലും എന്നെ ഞാനാക്കി മാറ്റി.    ജീവിത പന്ഥാവിലെന്നും നിഴലായി,  പ്രാർത്ഥനയായി എനിക്കു ശക്തിയേകി. അസ്തമയസൂര്യന്റെ ചാരുതയെന്തെന്ന് അമ്മയുടെ ജീവിതസായാഹ്നം എന്നെ പഠിപ്പിച്ചു.                                                                                            പൊക്കിൾക്കൊടിഛേദിക്കുന്ന വേദന ഇന്നു ഞാനറിയുന്നു.
 

സായംസന്ധ്യ

            സമയം അഞ്ചു കഴിഞ്ഞു. ഇനി എപ്പോഴാണോ ഈ ബസ്സു വിടുക. കണ്ടക്ടർ ടിക്കറ്റ് തന്നു. ചില്ലറയില്ലല്ലോ, ഹാ....നിങ്ങൾ രണ്ടു പേരും കൂടെ അഡ്ജസ്റ്റ് ചെയ്തോളൂ.
           അപ്പോഴാണ് ഞാൻ എന്റെ സഹയാത്രികയെ ശ്രദ്ധിക്കുന്നത്. പ്രാരാബ്ദങ്ങളും, സാമ്പത്തിക ഞെരുക്കങ്ങളും ഒരാളുടെ വാര്‍ദ്ധ്യക്യത്തെ നിറങ്ങളുടെ മറയില്ലാതെ വെളിപ്പെടുത്തുമെന്നതിന് ഒരു ഉത്തമ ഉദാഹരണമായിരുന്നു അവർ. പ്രായം അറുപതോടടുത്തു കാണും. പക്ഷെ കാഴ്ചയ്ക്ക് ഒരു എഴുപത്തഞ്ചിലേറെ തോന്നും.
            എന്റെ കൈയിലെ പത്തു രൂപ കാണിച്ച് ഞാൻ അവരോടു ചോദിച്ചു, "അഞ്ചു രൂപയുണ്ടോ?  " "ഇല്ലല്ലോ ". "എങ്കിലിതു നിങ്ങളുടെ കൈയിൽ വച്ചോളൂ."
                സംഭാഷണത്തിനുള്ള ഒരു നാന്ദി അതോടെ കുറിച്ചു. മുഖവുരയില്ലാതെ അവർ ആരംഭിച്ചു. "ഞാനീ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റാണ്.  നാളെ രാവിലെ പത്തു മണിക്കാണ് എന്റെ ഓപ്പറേഷന്‍."
                 കൗതുകവും അതിലേറെ അമ്പരപ്പോടെ ഞാനവരെ നോക്കി. ആ മിഴികളിൽ  യാതൊരു  ഭാവഭേദവുമില്ല. തികച്ചും നിർവികാരതയോടെ  ,"വീടു തുറന്നു  കുറച്ചു വെള്ളം ചൂടാക്കി കുളിച്ചു,,പ്രാതൽ കഴിച്ച്, രാവിലെ  ആദ്യത്തെ ബസ്സു പിടിച്ചു തിരിച്ചു ആശുപത്രിയിൽ എത്താമെന്നു ഞാൻ ഡോക്ടർക്ക് വാക്കു  കൊടുത്തതാണ്. " എന്നു പറഞ്ഞു. "വയറ്റിൽ വലിയ ഒരു മുഴയാണ്. " അവർ കൂട്ടി ചേര്‍ത്തു. 
               അത്ഭുതവും അതിലേറെ ആരാധനയോടെ ഞാനവരെ നോക്കി. ഒറ്റ നോട്ടത്തിലറിയാം. ദീനം കാർന്നുതിന്നുകൊണ്ടിരിക്കുന്ന   ശുഷ്കിച്ച ഒരാൾ രൂപം. "മക്കളാരും. .......". പറഞ്ഞു തീർക്കുന്നതിനു മുന്‍പ് തന്നെ അവർ മുഴുമിച്ചു , "ഉവ്വ്. നാലാണ്മക്കളാണ്. പക്ഷേ അവർക്കാർക്കും എന്നെ നോക്കുവാൻ സമയമില്ല.ഒന്നും കൊടുക്കുവാനില്ലാത്ത ഒരാളിന്റെ  കാര്യത്തിൽ ആർക്കാണ്  ശ്രദ്ധയുണ്ടാകുക.  നിങ്ങൾക്ക് മക്കളെത്ര? "
"രണ്ടു പെൺകുട്ടികൾ "ഞാൻ പറഞ്ഞു.ഹൂം.....
               ഇറങ്ങേണ്ട സ്റ്റോപ്പെത്തിയപ്പോൾ ഞാനിറങ്ങാൻ തിടുക്കം കൂട്ടി. തെല്ലുസങ്കടത്തോടെ ഞാനവരെ നോക്കി പറഞ്ഞു, "സാരമില്ല കേട്ടോ. എല്ലാം മാറും, ഞാൻ വരട്ടെ. .."
             "എന്റെ കുഞ്ഞേ,  ജീവിതത്തെ സ്നേഹിക്കുവാൻ എനിക്ക് മോഹങ്ങളില്ല. നിനക്കു നല്ലതു വരട്ടെ. ഇതോടെ എന്റെ യാത്ര ഞാൻ മുഴുമിക്കട്ടെ. " വീണ്ടും ഒന്നു കൂടി കൂനിക്കൂടി ആ വൃദ്ധ തിളക്കം നശിച്ച മിഴികളടച്ചു  ചാരിയിരുന്ന് യാത്ര തുടര്‍ന്നു. "